മഥുര: യുവതികളെ വശീകരിച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ ആൾദൈവം അഭിഷേക് മിശ്ര (29) ഉത്തർപ്രദേശിൽ അറസ്റ്റിൽ. തൊഴിൽപരമായ കാര്യങ്ങളിൽ വാഗ്ദാനങ്ങൾ നൽകി യുവതികളെ വശീകരിച്ചായിരുന്നു ബലാത്സംഗം. രാധാകുണ്ടിലെ ആശ്രമത്തിൽ വച്ചാണ് ഒഡീഷ സ്വദേശിയായ അഭിഷേക് മിശ്രയെ പോലീസ് പിടികൂടിയത്.
2021ൽ ഐഐടി റൂർക്കിയിൽനിന്ന് (2017-2021 ബാച്ച്) പഠനം പൂർത്തിയാക്കിയ അഭിഷേക് മിശ്ര ഓൺലൈൻ വഴി മതപ്രഭാഷണങ്ങൾ നടത്തിയിരുന്നു. മൂന്നു വർഷം മുൻപ് മഥുരയിലെ ഗോവർധൻ പ്രദേശത്തുള്ള രാധാകുണ്ഡിലേക്ക് ഇയാൾ താമസം മാറിയിരുന്നു. യുവതികളെ മയക്കുമരുന്ന് നൽകി വശീകരിക്കുകയും തുടർന്ന് ആശ്രമത്തിൽ തടവിലാക്കുകയും ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് മഥുര റൂറൽ പോലീസ് സൂപ്രണ്ട് സുരേഷ് ചന്ദ്ര റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു സ്ത്രീ മേയ് 25ന് നൽകിയ ബലാത്സംഗ പരാതിയെത്തുടർന്ന് തിങ്കളാഴ്ചയാണ് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ പ്രഭാഷണങ്ങളിൽ സ്വാധീനിക്കപ്പെട്ട യുവതിയുമായി പ്രതി ശാരീരിരകബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. എന്നാൽ പ്രസാദമെന്ന പേരിൽ മിശ്ര തനിക്ക് ലഹരിവസ്തു കലക്കിയ പാൽ നൽകിയെന്ന് യുവതി പരാതിയിൽ പറഞ്ഞു.
പാലിൽ ലഹരിവസ്തു ഉണ്ടായിരുന്നെന്നും അതു കുടിച്ചതോടെ തനിക്ക് ബോധം നഷ്ടപ്പെട്ടെന്നും മിശ്ര ബലാത്സംഗം ചെയ്തെന്നുമാണു യുവതിയുടെ പരാതി. തന്റെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പകർത്തിയെന്നും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. പണം നൽകിയില്ലെങ്കിൽ വീഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.